പന്തളം: പോളിങ് ഉദ്യോഗസ്ഥരുടെ നിയമനം, അവർക്കുള്ള പരിശീലനം... ഉറക്കമില്ലാതെ ഉദ്യോഗസ്ഥർ. നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർധിച്ചിരിക്കുകയാണ്.
പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മുതൽ വൈകിയാണ് ആരംഭിച്ചത്. തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതിനാൽ ഉദ്യോഗസ്ഥരെ ക്രമീകരിക്കുന്നതിൽ സാരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഒരുക്കങ്ങളും കലക്ടറേറ്റിലെ ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടറുടെ ഓഫിസിലെ പണി ഇതെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്തു തീർക്കണമെങ്കിൽ 10 മുതൽ 5 വരെ എന്ന ‘സർക്കാർ സമയം’ മതിയാകില്ല. അതിനാൽ, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അർധരാത്രി കഴിഞ്ഞും ഓഫിസ് പ്രവർത്തിക്കുകയാണ്.
പോളിങ് ബൂത്ത് തെരഞ്ഞെടുക്കൽ മുതലുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പു വിഭാഗത്തിന്‍റെ ചുമതലയാണ്. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു പിന്നാലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പ് തുടങ്ങിയിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പുറത്തെടുത്ത് തകരാർ പരിഹരിക്കൽ ആയിരുന്നു ആദ്യ ജോലി. പിന്നെ പോളിങ് സ്റ്റേഷൻ പരിശോധന, ബൂത്ത് ലെവൽ ഏജന്‍റുമാരെ നിയോഗിക്കൽ, തപാൽ ബാലറ്റ് തയാറാക്കൽ, ബൂത്തടിസ്ഥാനത്തിൽ വോട്ടിങ് സാമഗ്രികൾ ഒരുക്കൽ, വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടേയും കൗണ്ടിങ് സ്റ്റേഷനുകളുടേയും ക്രമീകരണം, വിവിധ ഓഫിസുകളിലേക്ക് റിപ്പോർട്ടും കണക്കും കൈമാറൽ... ഇതിനിടയിൽ പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നത് ഉൾപ്പെടെ വിശ്രമമില്ലാത്ത ജോലി. രാവിലെ 8ന് മുൻപ് ഓഫിസിൽ ജീവനക്കാർ എത്തും. മിക്ക ദിവസവും പുലർച്ചെ 1-2 മണിവരെയാണ് ജോലി നീളുന്നത്. വോട്ടെണ്ണൽ കഴിഞ്ഞ് ബാലറ്റ് യന്ത്രങ്ങൾ സ്ട്രോങ് മുറിയിലേക്ക് മാറ്റുന്നതു വരെ ഇവരുടെ തിരക്ക് തുടരും.
pandalam



