ആലപ്പുഴ: പകർച്ചവ്യാധികൾ കേരളത്തിന്റെ പൊതുജനാരോഗ്യത്തിനു കടുത്ത ഭീഷണിയാകുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം വിവിധ പനികൾ കാരണം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഈ വർഷം ഇതുവരെ 192 ആയി. ഈ മാസം 22 വരെ മരിച്ചവരുടെ എണ്ണം 54 ആണ്. കഴിഞ്ഞമാസം 55 പേർക്കാണ് പനിമൂലം ജീവൻ നഷ്ടമായത്.
അമീബിക് മസ്തിഷ്കജ്ജ്വരം, ഡെങ്കിപ്പനി, എലിപ്പനി, ജപ്പാൻ ജ്വരം, ചിക്കുൻഗുനിയ, കോളറ, ഷിഗെല്ല, ഇൻഫ്‌ളുവൻസ തുടങ്ങിയവയാണ് മലയാളികളിൽ മരണഭീതി പടർത്തിയിരിക്കുന്നത്. ജപ്പാൻ ജ്വരം ബാധിച്ച എട്ടിൽ മൂന്നുപേരും മരണത്തിനു കീഴടങ്ങി. 36 പേരുടെ ജീവനെടുത്ത അമീബിക് മസ്തിഷ്കജ്ജ്വരം, 27 പേരുടെ മരണത്തിനു കാരണമായ ഹെപ്പറ്റൈറ്റിസ്-എ എന്നിവയാണ് മരണഭീതി പടർത്തുന്ന മറ്റു രോഗങ്ങൾ. ഇൻഫ്‌ളുവൻസ ബാധിച്ച് 25 പേരും എലിപ്പനി പിടിപെട്ട് 24 പേരും മരിച്ചു.
എലിപ്പനി പോലെയുള്ളവ സാധാരണ മരുന്നുകൾകൊണ്ട് തത്കാലം കുറയുമെങ്കിലും മറ്റവയവങ്ങളെ ബാധിക്കാൻ സാധ്യതയേറെയാണ്. ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ വീണ്ടും വരുന്നവർ കൂടുതൽ സൂക്ഷിക്കണം. പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പനിയ്ക്കെതിരേ കൂടുതൽ കരുതലെടുക്കണം.
fever
