കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന്റെ ടയറുകളിലെ നൂൽക്കമ്പി തെളിഞ്ഞിട്ടും ഓട്ടം തുടരുന്നു
നെല്ലിക്കൽ : കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന്റെ ടയറുകളിലെ നൂൽക്കമ്പി തെളിഞ്ഞിട്ടും ഓട്ടം തുടരുന്നു. ആംബുലൻസിന്റെ നാല് ടയറുകളും മൊട്ട ആയതിനുപുറമേ ഇപ്പോൾ നൂൽക്കമ്പികളും തെളിഞ്ഞിരിക്കുകയാണ്. ഒരു ടയർ പഞ്ചറായാൽ മാറ്റിയിടാനുള്ള സ്റ്റെപ്പിനി ടയറും നൂൽ തെളിഞ്ഞ അവസ്ഥയിലാണ്.
എം.പി. ഫണ്ടിൽനിന്ന് കോയിപ്രം പഞ്ചായത്തിന് ലഭിച്ച ആംബുലൻസാണ് നെല്ലിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്. മെഡിക്കൽ ഓഫീസറുടെ അനാസ്ഥയാണ് ആംബുലൻസ് ഈ രീതിയിൽ ഓടാൻ സാഹചര്യം ഒരുക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം.
പഞ്ചായത്തിന്റെ 18 വാർഡുകളിലും ഓടിയെത്തേണ്ട ആംബുലൻസാണിത്. കിടപ്പുരോഗികളെ പരിചരിക്കാൻപോകുന്നതും ഇതേ വാഹനത്തിലാണ്. കൂടാതെ, കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ഓരോ ആരോഗ്യ ഉപകേന്ദ്രത്തിലും ഡോക്ടർമാരെയും നഴ്സുമാരെയും കൂടാതെ മരുന്നുകളും എത്തിക്കേണ്ടതും ഇതേ ആംബുലൻസിലാണ്. കഴിഞ്ഞയാഴ്ച വാഹനം അറ്റകുറ്റപ്പണി ചെയ്യാനും ടയർ മാറ്റാനുമായി സർവീസ് സെന്ററിൽ കൊണ്ടുപോയെങ്കിലും ഒന്നും ചെയ്യാതെ തിരിച്ചു കൊണ്ടുപോരുകയായിരുന്നു. സാധാരണ സർവീസ് സെന്ററിൽ വാഹനം പരിശോധിച്ച് എന്തൊക്കെ പ്രവൃത്തികൾ നടത്തണമെന്നുള്ള ക്വട്ടേഷൻ ഇ-മെയിലായി മെഡിക്കൽ ഓഫീസർക്ക് അയച്ച് അനുമതി കിട്ടിയാൽ മാത്രമേ അറ്റകുറ്റപ്പണികൾ നടത്തുകയുള്ളൂ. മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കാൻ വൈകുന്നതാണ് ടയറുകൾ മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്താൻ കാലതാമസം നേരിടുന്നത്. മൊട്ട ടയർ റോഡിൽ വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കാൻ കാരണമാകുകയും വാഹനം നിയന്ത്രണംവിട്ട് അപകടം സംഭവിക്കുകയും ചെയ്യും. മഴ സമയത്ത് ഈ വാഹനം ഉപയോഗിക്കുന്നതും അപകടങ്ങൾക്ക് കാരണമാകും.
മഴക്കാല ശുചീകരണഫണ്ട് ലഭിക്കാതെ നെട്ടോട്ടമോടി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ. രണ്ടുമാസം മുമ്പ് നടത്തിയ മഴക്കാലപൂർവ ശുചീകരണത്തിന് ചെലവായ തുക പഞ്ചായത്തംഗങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മെഡിക്കൽ ഓഫീസർ ഡോ. മഞ്ജിമ പൗലോസ് മുൻകൈയെടുത്തുവേണം വാർഡ് മെമ്പറുടെയും ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെയും പേരിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ. അക്കൗണ്ട് തുടങ്ങിയാൽ മാത്രമേ ഫണ്ട് ലഭിക്കുള്ളൂ. ഷിബു കുന്നപ്പുഴയ്ക്ക് 10,000, അനില പ്രസാദിന് 8400, റെനി സൂസൻ മാത്യുവിന് 7000 എന്നിങ്ങനെ തുക എല്ലാ മെമ്പർമാരും ചെലവഴിച്ച കാശുകിട്ടാനായി കാത്തിരിക്കുകയാണ്. പഞ്ചായത്ത് തലത്തിൽ കൂടുന്ന എച്ച്.എം.സി. മീറ്റിങ്ങുകളിൽ മെഡിക്കൽ ഓഫീസർ പങ്കെടുക്കാറില്ലെന്ന് വൈസ് പ്രസിഡന്റ് ആർ. ജയ പറഞ്ഞു.
ദിവസവും നൂറിലധികം രോഗികളെത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറി ഉപയോഗിക്കാൻ കഴിയാതായിട്ട് ആറുമാസത്തിൽ കൂടുതലായി. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നത് തടയാൻ അറ്റകുറ്റപ്പണി നടത്തണമെന്ന് പഞ്ചായത്ത് കമ്മിറ്റി എച്ച്.എം.സി. മീറ്റിങ്ങിൽ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തിട്ടില്ല. വാർഡുകളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. മെഡിക്കൽ ഓഫീസറുടെ അനാസ്ഥയാണ് ഇതിനെല്ലാം കാരണം.
ambulance
