നാലുവർഷംമുമ്പ് 40 ലക്ഷം രൂപയ്ക്ക് തിരുവല്ലയിൽ നിർമിച്ച ഷീലോഡ്ജിൽ താമസക്കാർ ഇഴജന്തുക്കൾ
തിരുവല്ല : നാലുവർഷം മുമ്പ് 40 ലക്ഷം രൂപയ്ക്ക് പണിത ഷീലോഡ്ജ് ഇതുവരെ പ്രവർത്തിച്ചുതുടങ്ങിയില്ല. പരിസരം കാടുകയറിയ കെട്ടിടത്തിൽ ഇഴജന്തുക്കളാണ് ഇപ്പോൾ താമസം. പട്ടണത്തിലെത്തുന്ന വനിതകൾക്ക് വിശ്രമിക്കാനോ ശൗചാലയത്തിൽ പോകാനോ സുരക്ഷിതമായ ഇടമില്ലാത്തപ്പോഴാണ് ഷീലോഡ്ജ് കെട്ടിടം നോക്കകുത്തിയായി നിൽക്കുന്നത്.
ലോഡ്ജിന്റെ താഴത്തെ നില 2022 ഏപ്രിൽ 30-ന് ഉദ്ഘാടനം ചെയ്തതാണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് ഘട്ടങ്ങളിലായി ബഹുനിലമന്ദിരമാണ് ലോഡ്ജിനായി വിഭാവനം ചെയ്തിരുന്നത്. 40 ലക്ഷം രൂപ ചെലവിലാണ് ആദ്യ ഘട്ടം പൂർത്തീകരിച്ചത്.
വൈ.എം.സി.എ. കവലയിലെ മുനിസിപ്പൽ മൈതാനത്താണ് ലോഡ്ജ്. 202 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് ഒന്നാംനില. ഒരുമുറി, നാലുപേർക്കുവീതം ഉപയോഗിക്കാവുന്ന രണ്ട് ഡോർമിറ്ററികൾ, അടുക്കള, ഡൈനിങ് ഹാൾ, പൊതു ശൗചാലയം, ഓഫീസ് മുറി എന്നിവ ഈ നിലയിലുണ്ട്. മുറിയും ഡോർമിറ്ററികളും അറ്റാച്ച്ഡ് ആണ്. 80 ലക്ഷം രൂപാ ചെലവിട്ട് രണ്ട് നിലകളിലായി ഷീലോഡ്ജ് പൂർത്തിയാക്കുമെന്നായിരുന്നു 2020-ൽ നഗരസഭ ബജറ്റിലൂടെ പ്രഖ്യാപിച്ചത്. ഒരുനില പൂർത്തിയാക്കി ഉദ്ഘാടനവും ചെയ്ത് അധികൃതർ തലയൂരിയമട്ടാണ്. കെട്ടിട നിർമാണത്തിൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയതോടെയാണ് പ്രവർത്തനം ആരംഭിക്കാതിരുന്നത്. അടിത്തറയുടെ ഉയരം വളരെ കുറവായതിനാൽ സെപ്റ്റിക് ടാങ്കിൽനിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥ ഉദ്ഘാടനദിവസം തന്നെ സംഭവിച്ചിരുന്നു.
നവകേരള സദസ്സിൽ കെട്ടിടം തുറന്നുപ്രവർത്തിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് തിരുവല്ല വിജിലൻസ് കൗൺസിൽ നിവേദനം നൽകിയിരുന്നു. ഇതിന് നഗരസഭയിൽനിന്നും ലഭിച്ച മറുപടിയിൽ വൈദ്യുതി, ശുദ്ധജല കണക്ഷൻ ലഭിച്ചാലുടൻ കെട്ടിടം പ്രവർത്തന ക്ഷമമാകും എന്നും പറഞ്ഞിരുന്നു. ഇപ്പോഴും വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭിച്ചിട്ടില്ല. കൺക്ഷൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുകയാണെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. വൈ.എം.സി.എ. ജങ്ഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, ടി.കെ. റോഡ് ഭാഗങ്ങളിലൊന്നും പൊതുശൗചാലയങ്ങൾ ഇല്ല. ഇത് വനിതകളെയാണ് കൂടുതൽ ബാധിക്കുന്നത്.
shelodge
