ശൗചാലയമാലിന്യം കനാലിൽ തള്ളുന്നു
കോഴഞ്ചേരി : പമ്പാ ജലസേചനപദ്ധതിയുടെ വാഴക്കുന്നം ജങ്ഷന് സമീപത്തെ കനാലിൽ ശൗചാലന്യമാലിന്യം തള്ളുന്നത് പതിവാകുന്നു. മണിയാറിൽനിന്നും ആരംഭിച്ച് വരട്ടാറിൽ അവസാനിക്കുന്നതാണ് വലതുകര കനാൽ. മൂന്ന് മാസങ്ങൾക്കുമുമ്പ് ഇവിടെ ഇത്തരത്തിൽ മാലിന്യം തള്ളിയിരുന്നു. വേനൽക്കാലമായതിനാൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയെങ്കിലും ഇത് വരണ്ട് ഉണങ്ങിയിരുന്നതുമൂലം തുടർ നടപടി ഉണ്ടായില്ല.
പത്തു ദിവസംമുമ്പ് വീണ്ടും മാലിന്യം തള്ളിയിരുന്നുവെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. വ്യാഴാഴ്ച രാത്രിയിലോ പുലർച്ചെയോടെയോ വീണ്ടും വാഴക്കുന്നം ജങ്ഷന് സമീപത്തെ എൻ.എസ്.എസ്. ടി.ടി.ഐ. ആൻഡ് യു.പി. സ്‌കൂളിന്റെ സമീപത്തായി മാലിന്യം തള്ളിയിരിക്കുന്നത്.
മണിയാർ ഡാമിന്റെ ഷട്ടറുകൾക്ക് അറ്റകുറ്റപ്പണി നടക്കുന്നതുമൂലം നാല് മാസത്തിലേറെയായി കനാലിൽ വെള്ളം തുറന്നുവിടുന്നില്ല. കനാലിന്റെ അടിത്തട്ടിൽ പുല്ലുകൾ വളർന്നുനിൽക്കുന്നതുമൂലം ഈ ഭാഗത്ത് പെയ്ത്തുവെള്ളം കനാലിൽ രണ്ടടിയോളം ഉയരത്തിൽ കെട്ടിക്കിടക്കുന്നിടത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യം തള്ളിയതിന് തൊട്ട് കിഴക്കുഭാഗത്താണ് ടി.ടി.ഐ.യുടെയും യു.പി.സ്‌കൂളിന്റെയും ആവശ്യത്തിനായി വെള്ളം എടുക്കുന്ന കിണർ. കനാലിൽ കെട്ടിക്കിടക്കുന്ന ശൗചാലയമാലിന്യത്തിൽനിന്നും ഉണ്ടാകുന്ന ഇ കോളി ബാക്ടീരിയ സ്‌കൂളിന്റെ കിണറിലേക്ക് വളരെ വേഗം എത്തുവാൻ സാധ്യതയുണ്ട്. ഷിഗല്ല ഉൾപ്പെടെയുള്ള വിവിധ വൈറസ് രോഗങ്ങളുടെ ഭീതിയിലാണ് ജനം. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ സ്കൂൾ കിണറിലെ ജലം മലിനമാകുന്നത് കുട്ടികളെയും അധ്യാപകരെയും രക്ഷാകർത്താക്കളെയും ഒരു പോലെ ആശങ്കപ്പെടുത്തുന്നതാണ്. കുട്ടികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
മണിയാർ ഡാമിന്റെ ഷട്ടർ പണികൾ പൂർത്തിയാക്കിയ ശേഷം കനാൽ തുറന്നുവിട്ടാൽ ഈ മാലിന്യം കനാലിൽ ഉള്ളത് അറിയാതെ വലത്കര കനാലിന്റെ ഇരുവശങ്ങളിലുമുള്ള താമസക്കാർ ഈ വെള്ളം കുളിക്കുവാനും, വസ്ത്രങ്ങൾ അലക്കുവാനും ഉപയോഗിച്ചാൽ ആയിരക്കണക്കിന് ആളുകളിലേക്ക് പകർച്ചവ്യാധി പടർന്നുപിടിക്കും എന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ വാഴക്കുന്നം ജങ്ഷന് സമീപത്തെ സി.സി.ടി.വികൾ പരിശോധിക്കുകയാണെന്നും രാത്രിയിലോ പുലർച്ചെയോ മാലിന്യംതള്ളിയ വാഹനത്തിന്റെ നമ്പർ കണ്ടെത്തിക്കഴിഞ്ഞാൽ കുറ്റക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ആറന്മുള എസ്.എച്ച്.ഒ. അറിയിച്ചു.
വാഴക്കുന്നം ജങ്ഷന് സമീപത്തെ സി.സി.ടി.വി. പരിശോധിച്ച് കനാലിൽ ശൗചാലയമാലിന്യങ്ങൾ തുടർച്ചയായി തള്ളുന്നവർക്കെതിരേ ആരോഗ്യവകുപ്പും, മലിനീകരണനിയന്ത്രണ ബോർഡും, ആറന്മുള പോലീസും ശക്തമായ നിയമ നടപടി സ്വീകരിക്കണം.
kozhencherry
