പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു .
പന്തളം ∙ ഭരണസമിതിയുടെ അഭിമാന പദ്ധതിയായ പുതിയ നഗരസഭാ ബസ് സ്റ്റാൻഡ് ഇന്നലെ തുറന്നു . കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു . ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി . പന്തളം–മാവേലിക്കര സർവീസാണ് ആദ്യം പ്രവേശിച്ചത് . നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ച സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് ടെർമിനൽ എന്ന പേരിൽ സ്റ്റാൻഡ് അറിയപ്പെടും. കേന്ദ്ര സർക്കാരിന്റെ ടൈഡ് ഫണ്ട് 40 ലക്ഷം, പ്ലാൻ ഫണ്ട് 22 ലക്ഷം, സർക്കാർ വിഹിതം 12 ലക്ഷം ഉൾപ്പെടെ 81.5 ലക്ഷം രൂപയാണ് ചെലവ്. മോട്ടർ വാഹന വകുപ്പിന്റെ അനുമതി കൂടി ലഭ്യമാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റാൻഡ് പൂർണസജ്ജമാക്കുമെന്ന് അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ, ഉപാധ്യക്ഷ യു.രമ്യ, സ്ഥിരസമിതി അധ്യക്ഷൻ ബെന്നി മാത്യു തുടങ്ങിയവർ അറിയിച്ചു.
മുൻ അധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി രണ്ടു വർഷം മുൻപാണ് ബസ് സ്റ്റാൻഡിന് സർക്കാർ അംഗീകാരം ലഭിച്ചത്. 2023 ഓഗസ്റ്റ് 17ന് ആയിരുന്നു നിർമാണോദ്ഘാടനം. കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിടങ്ങൾ, സ്റ്റാളുകൾ എന്നിവ സജ്ജം. പൊക്കവിളക്കും സ്ഥാപിച്ചു. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനത്തിന്റെ ഒരു ഭാഗവും കോൺക്രീറ്റ് ചെയ്തു. ബസുകളിൽ പന്തളം ടൗൺ വഴി പോകേണ്ടവയ്ക്കായി വൺവേ മാതൃകയിൽ ചന്ത, പ്ലാസ്റ്റിക് ശേഖരണ യൂണിറ്റ് വഴി പുതിയ റോഡ് എന്നിവ പരിഗണനയിലുണ്ട്. ഇതിന്റെ നിർമാണം വൈകാതെ തുടങ്ങും.
നഗരസഭാ ബസ് സ്റ്റാൻഡിന്റെ പ്രവേശനവഴിയും കവാടവും സമീപത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് നഗരസഭ ഏറ്റെടുത്ത ഭൂമിയിലാണ്. 1983ൽ കെഎസ്ആർടിസി സ്റ്റാൻഡ് തുടങ്ങുമ്പോൾ 3.53 ഏക്കറായിരുന്നു അധീനതയിലുണ്ടായിരുന്നത്. ഇപ്പോഴത്തെ നഗരസഭാ ഭരണസമിതിയുടെ തുടക്കത്തിലാണ് സ്ഥലമേറ്റെടുക്കൽ പ്രക്രിയ ഊർജിതമാക്കിയത്. കടമ്പകൾ കടന്നാണ് 1.2 ഏക്കർ സ്ഥലം നഗരസഭ ഏറ്റെടുത്തത്.
pandalam-bus-stand-inauguration