പത്തനംതിട്ട: ജില്ലയിലെ 31 ആരോഗ്യകേന്ദ്രങ്ങൾ കൂടി മുഖംമിനുക്കാൻ ഒരുങ്ങുന്നു. ഇവക്ക് പുതിയ കെട്ടിടം നിർമിക്കാൻ 37 കോടി അനുവദിച്ചു. 2023-24 വര്‍ഷത്തെ 15-ാം ധനകാര്യ കമീഷന് ഗ്രാന്റ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവക്കാണ് പുതിയ കെട്ടിടം നിര്‍മിക്കാൻ തുക അനുവദിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി വീതവും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാല് കോടി വീതവുമാണ് അനുവദിച്ചത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളായ മെഴുവേലി, പ്രമാടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കുറ്റപ്പുഴ, പുറമറ്റം, മല്ലപ്പുഴശ്ശേരി, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി എന്നിവക്ക് 1.43 കോടി വീതമാണ് അനുവദിച്ചത്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളായ തുമ്പമണ്‍, കുന്നന്താനം, ചാത്തന്‍ങ്കേരി വെച്ചൂച്ചിറ എന്നിവക്ക് നാല് കോടി വീതവും അനുവദിച്ചു.
55 ലക്ഷം വീതം അനുവദിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ
ഇളമ്പള്ളി, മണ്ണടി, കുറുമ്പക്കര, കോട്ടങ്ങല്‍ മെയിന്‍ സെന്റര്‍, കവിയൂര്‍ മെയിന്‍ സെന്റര്‍, ഒറ്റത്തേക്ക്, വെച്ചൂച്ചിറ മെയിന്‍ സെന്റര്‍-ഒന്ന്, കുന്നം, കോളഭാഗം, പറയനാലി, കുളനട മെയിന്‍ സെന്റര്‍, വലിയകുളം, ഏനാത്ത്, കോമളം, ളാഹ, റാന്നി പഴവങ്ങാടി മെയിന്‍ സെന്റര്‍, കോഴിമല, വാളക്കുഴി, കോട്ടയംകര, ഇളകൊള്ളൂര്‍
Pathanamthitta